പൊതുവേ, ഒരു ഇടപാടിൽ ആലീസ് കൊടുക്കുന്നയാളും (Sender / Giver / Donor / Transmitter) ബോബ് വാങ്ങുന്നയാളുമാണു് (Receiver / Taker / Recipient / Receiver). കൂടുതൽ വ്യക്തികളെ സൂചിപ്പിക്കണമെങ്കിൽ ഇനിയും പേരുകളും ഉപയോഗിക്കും.
ഇങ്ങനെ പേരിടുന്നതിലും രസകരമായ ചില ആചാരങ്ങളുണ്ടു്. ഉദാഹരണത്തിനു് ചക്ക് (Chuck) ഒരു വില്ലൻ കാരക്ടറാണു്. എന്തെങ്കിലും അവസരം കിട്ടിയാൽ അവൻ കള്ളത്തരം കാണിക്കും. പാസ്സ്‌വേർഡ് ക്രാക്ക് ചെയ്യാൻ ശ്രമിക്കുന്നവനു് Craig (ക്രെയ്ഗ്) എന്നാണു പേരെങ്കിൽ അനുവാദമില്ലാതെ ഒളിഞ്ഞോ പരതിയോ രഹസ്യങ്ങൾ അറിയാൻ ശ്രമിക്കുന്നവളുടെ (evesdropper) പേരു് Eve (ഈവ്). ചീത്ത ഉദ്ദേശങ്ങളുള്ളവൻ (mallicious) ആണു് Malloy.
എന്തായാലും ഈ പേരുകളൊന്നും കാണാപ്പാഠം പഠിക്കേണ്ടതില്ല. താല്പര്യമുള്ളവർക്കു് കൂടുതൽ അറിയാൻ, ഇത്തരം പേരുകളെപ്പറ്റിയുള്ള വിക്കിപീഡിയയിലെ ലിങ്ക് താഴെ കമന്റിൽ കൊടുക്കാം.
ഇനി നമുക്കു വിഷയത്തിലേക്കു കടക്കാം:
ആലീസിനു് എന്തെങ്കിലും ഒരു സാമഗ്രി (ഇവിടെ പണം) ബോബിനു കൊടുക്കാനുണ്ടെന്നിരിക്കട്ടെ.
ആലീസ് -> ബോബ്
ഇതിനെ ഒരു ഇടപാട് (Transaction) എന്നു പറയാം.
എന്നാൽ ആലീസ് ഇരിക്കുന്നതു് കൊച്ചിയിലും ബോബ് ഇരിക്കുന്നതു് കോഴിക്കോടുമാണു്. അതിനാൽ, അവർക്കിടയിൽ ഒരു മൂന്നാം കക്ഷി വേണം.
ഇതൊരു ഭൃത്യനോ പോസ്റ്റ് ഓഫീസോ ബാങ്കോ ഓൺലൈൻ ഏജൻസിയോ ആവാം.
ആലീസ് -> ഏജന്റു് -> ബോബ്
ഒരു ഇടപാടിൽ ഏജന്റിന്റെ മേന്മ നിശ്ചയിക്കുന്നതു് മൂന്നു കാര്യങ്ങളാണു്:
1. വിശ്വാസ്യത
കൊടുത്ത പണം ബോബിന്റെ കയ്യിൽ തന്നെ കിട്ടുമെന്നും ഇനി അഥവാ ബോബിനെ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ തിരിച്ച് തനിക്കുതന്നെ കിട്ടുമെന്നും ആലീസിനു് ഉറപ്പിക്കാൻ പറ്റണം.
2. വേഗം
ഒരിക്കൽ കൈമാറിക്കഴിഞ്ഞാൽ എത്രയും പെട്ടെന്നു് പണം ബോബിനു കിട്ടിയിരിക്കണം. കഴിയുമെങ്കിൽ ആ ക്ഷണം തന്നെ. അങ്ങനെ പെട്ടെന്നു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ പണം കൊണ്ടു് ഉദ്ദേശിച്ച കാര്യം നടന്നെന്നു വരില്ല.
3. സ്വകാര്യത
ആലീസും ബോബും ലേശം അന്തർമുഖരാണു്. അല്ലെങ്കിൽ, അവർ ഈ ഇടപാടു നടത്തുന്നതു് മറ്റുള്ളവർ ആരും അറിയുന്നതു് അവർക്കിഷ്ടമല്ല. അതുകൊണ്ടു് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടാവാം.
(നികുതി കൊടുക്കേണ്ടി വരും, പണം എവിടെ നിന്നു കിട്ടിയെന്നു പറയേണ്ടി വരും, പകരം വാങ്ങുന്ന സാധനം വല്ല കഞ്ചാവോ കള്ളക്കടത്തുവസ്തുക്കളോ മറ്റോ (contraband) ആയിരിക്കാം, അല്ലെങ്കിൽ ആലീസിന്റെയോ ബോബിന്റെയോ കയ്യിൽ പണമുണ്ടെന്നറിഞ്ഞ് അവരെ ശല്യപ്പെടുത്താൻ വരുന്ന ഒരു കള്ളനോ വട്ടിപ്പലിശക്കാരനോ ആവാം)
4. സുരക്ഷിതത്വം
പണം ഇടയ്ക്കുവെച്ച് നഷ്ടപ്പെട്ടു പോവരുതു്. അഥവാ പോയെന്നുതോന്നിയാലും ഏതു പോയിന്റിൽ വെച്ചാണു് അതു പോയതെന്നു് കണ്ടുപിടിക്കാൻ പറ്റണം. (onward traceability)
സാധാരണ നാം ഉപയോഗിക്കുന്ന ഇടപാടുസാമഗ്രികൾക്കു് ഈ മൂന്നു പ്രശ്നങ്ങളും ഏറിയും കുറഞ്ഞും ഇരിക്കും.
കറൻസി നോട്ടുകളാണെങ്കിൽ ഒരു ഭൃത്യന്റെ കയ്യിൽ കൊടുത്തയക്കാം.
വിശ്വാസ്യതയും വേഗവും രഹസ്യസ്വഭാവവും സുരക്ഷിതത്വവുമെല്ലാം ആ ഒരു ഭൃത്യനെ ആശ്രയിച്ചിരിക്കും.
കറൻസി (നാണയങ്ങളോ നോട്ടുകളോ) ആയി ഇങ്ങനെ പണം സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും ഗുണവും ദോഷവുമുണ്ടു്.
രാജ്യത്തിനകത്തെ ഏതു് ഇടപാടിനും നിഷ്പ്രയാസം ഉപയോഗിക്കാം എന്നതാണു് കറൻസിയുടെ ഒരു ഗുണം. അതു വാങ്ങുന്ന ആൾക്കു് കറൻസി അസ്സൽ ആണെന്നുറപ്പിക്കാൻ കഴിഞ്ഞാൽ മതി. അതുകൊണ്ടു് പോക്കറ്റു നിറയെ പണമുണ്ടെങ്കിൽ രാജ്യത്തെവിടെയും കറങ്ങാം. മിക്കവാറും എന്തും വിലകൊടുത്തു വാങ്ങുകയും ചെയ്യാം.
പക്ഷേ, അതുതന്നെയാണു് കറൻസിയുടെ ദോഷവും. അതിനു് സ്ഥിരമായി ഒരുടമസ്ഥനില്ല. ആരുടെ കൈവശമാണോ ഉള്ളതു്, ആ നേരത്തു് അയാളാണു് ഉടമസ്ഥൻ.
അതിനു പകരം ചെക്ക് ആവാം. ശരിയായി ക്രോസ് ചെയ്ത ഒരു ചെക്കിനു് ഒരു പ്രത്യേക ഉടമസ്ഥനുണ്ടു്. അതിന്റെ തുകയാവട്ടെ, ഉത്തരവാദിത്തമുള്ളഒരു ബാങ്ക് തക്ക സമയത്തു് തന്നുവീട്ടിക്കോളും.
പക്ഷേ, സമയം കൂടുതൽ എടുത്തെന്നു വരും. അക്കൗണ്ടിൽ പണമില്ലെങ്കിൽ അതു വണ്ടിച്ചെക്കാവാനും മതി.
ഡിമാന്റ് ഡ്രാഫ്റ്റാണെങ്കിൽ മുൻകൂട്ടി ബാങ്കിൽ പണം കൊടുത്തു് ഉറപ്പിച്ചിട്ടുള്ള കൈമാറ്റസാമഗ്രിയാണു്. അതിനാൽ വണ്ടിച്ചെക്കിന്റേതുപോലെ സംശയിക്കേണ്ടതില്ല.
ഇതിനു പകരം ഒരു ഓൺലൈൻ ട്രാൻസ്ഫർ ആവാം. അപ്പോൾ വിശ്വാസ്യത, വേഗം, സുരക്ഷിതത്വം എന്നിവ വർദ്ധിക്കും. എന്നാൽ സ്വകാര്യത നഷ്ടപ്പെട്ടെന്നു വരും. പ്രത്യേകിച്ച് ആദായനികുതി വകുപ്പും മറ്റും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു അക്കൗണ്ട് ആണെങ്കിൽ.
പേ-ടിയെം പോലുള്ള ഈ-വാലറ്റുകളാണു് അടുത്തതു്. ഇടപാടുകാർക്കിടയിൽ വലിയൊരു കമ്പനിയെ ഏജന്റായി നിയമിക്കുന്നതിനു സമമാണതു്.
പേടിയെം പോലുള്ള തലത്തിലെത്തുമ്പോൾ നാം ഡിജിറ്റൽ കറൻസിയാണുപയോഗിക്കുന്നതെന്നു പറയാം. വേഗം, വിശ്വാസ്യത, സുരക്ഷിതത്വം എന്നിവയെല്ലാം മെച്ചപ്പെടും.
എന്നാൽ, അതെല്ലാം ആ കമ്പനിയെക്കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഒരു സിസ്റ്റത്തിലൂടെയാണു നടക്കുന്നതു്. കമ്പനി കൂടി അറിയുന്ന സ്വകാര്യതയേ ഇത്തരം ഇടപാടുകളിലുള്ളൂ. അഥവാ, ആർക്കെങ്കിലും നമ്മുടെ ഇടപാടുകൾ ട്രേസ് ചെയ്യണമെങ്കിൽ (ഉദാഹരണത്തിനു് ഗവണ്മെന്റ്, ആദായനികുതി വകുപ്പ്, പോലീസ്) കമ്പനിയ്ക്കു് നമ്മുടെ ഇടപാടുകളെല്ലാം തുറന്നു കാണിക്കേണ്ടി വരും!
ചുരുക്കത്തിൽ, ചുടുചുടാ പിടയ്ക്കുന്ന പച്ചനോട്ടുകൾ ഒഴികെ വേറെ ഏതുവിധമായാലും, നമ്മുടെ പണമിടപാടുകൾ നിരീക്ഷിക്കാൻ വേറെ ഏതെങ്കിലും ഒരു ഏജന്റിനോ സർക്കാരിനോ സാധിക്കും!
കൈക്കൂലിയൊന്നും വാങ്ങാതെ, ശരിയായ നികുതിയും കൊടുത്തു് നേരേ ചൊവ്വേ ജീവിക്കുന്നവർക്കു് അതൊരു പക്ഷേ വലിയ പ്രശ്നമാവില്ലായിരിക്കും. പക്ഷേ, നേരേ ചൊവ്വേ ജീവിക്കുന്നവർക്കു പോലും അവരുടെ സർക്കാർ എപ്പോഴും നേരേ ചൊവ്വേ തന്നെയാണു പ്രവർത്തിക്കുന്നതെന്നും ഉറപ്പു പറയാനാവില്ല!
No comments:
Post a Comment
Dont be shy leave your comments !